താമരശ്ശേരി:താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകനും, എളേറ്റിൽ എം. ജെ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയുമായ മുഹമ്മദ് ഷഹബാസ് (15) മരണത്തിന് കീഴടങ്ങി.
ഇന്നലെ വൈകുന്നേരം താമരശ്ശേരി പഴയ ബസ് സ്റ്റാൻറിലെ ട്യൂഷൻ സെൻ്ററിന് സമീപത്തുവെച്ച് താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ ഏതാനും വിദ്യാർത്ഥികളും, എളേറ്റിൽ എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ഉണ്ടായ സംഘർഷത്തിലാണ് എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിന് ഗുരുതരമായി പരിക്കേറ്റത്.
ഷഹബാസിൻ്റെ കൂട്ടുകാർ ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് വീട്ടിൽ നിന്നും ഷഹബാസിനെ വിളിച്ചിറക്കിക്കൊണ്ടുപോയത്. കഴിഞ്ഞ ഞായറാഴ്ച ട്യൂഷൻ സെൻ്ററിൽ നടന്ന ഫയർ വെലിനോടനുബന്ധിച്ചു നടന്ന നിസാര പ്രശ്നങ്ങളാണ് മരണത്തിൽ കലാശിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.